കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ വിചാരണ കോടതി ഇന്ന് പ്രഖ്യാപിക്കും.ഒന്നാം പ്രതി പള്‍സർ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ വാദിക്കും. എന്നാല്‍ പ്രതികള്‍ ഏഴര വർഷം വരെ തടവുശിക്ഷ അനുഭവിച്ചതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നാണ് പ്രതിഭാഗം നിലപാട്. ശിക്ഷാവിധി ഇന്ന് തന്നെ പ്രഖ്യാപിച്ചാല്‍ കേസില്‍ ദിലീപിനെ വെറുതെ വിട്ട വിധി പകർപ്പും ഇന്നുതന്നെ പുറത്ത് വന്നേക്കും.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ ദിലീപിന് പങ്കില്ലെന്ന് വിചാരണ കോടതി ഉത്തരവിട്ടതിന് പിന്നാലെ അന്വേഷണ സംഘത്തിനെതിരെ പുതിയ പോർമുഖം തുറന്നിരിക്കുകയാണ് ദിലീപ്. ദിലീപിനെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയ നേരിട്ടുള്ള തെളിവുകളും സാഹചര്യ തെളിവുകളും എന്തുകൊണ്ട് കോടതി തള്ളിയെന്ന ചർച്ചകള്‍ സജീവമാകുന്നതിനിടെ ആണ് കുറ്റക്കാരെന്ന് തെളിഞ്ഞ ആറ് പ്രതികളുടെയും ശിക്ഷ കോടതി പറയുന്നത്. ദിലീപ് ഉള്‍പ്പെടെ നാല് പ്രതികളെ കോടതി വെറുതെ വിട്ടെങ്കിലും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പേർക്കെതിരെയുമുള്ള കുറ്റം തെളിഞ്ഞു. അതിനാല്‍ ഈ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാനുള്ള ശക്തമായ നിലപാട് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.


0 Comments