തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം വകുപ്പ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി.എസ് പ്രശാന്തിന്റെയും മൊഴിയില്‍ വിശദമായ പരിശോധനയ്ക്ക് അന്വേഷണസംഘം.ഇരുവരുടെയും മൊഴി തൃപ്തികരമല്ലെങ്കില്‍ ചോദ്യം ചെയ്യലിനായി വീണ്ടും വിളിച്ചു വരുത്തും. സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തു വിടുന്നതില്‍ ദേവസ്വം വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്നാണ് കടകംപള്ളി സുരേന്ദ്രൻ നല്‍കിയ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയമുണ്ടെന്ന് കടകംപള്ളി സമ്മതിക്കുന്നുണ്ട്.
എന്നാല്‍ ഇയാളുമായി താൻ സാമ്ബത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നാണ് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുള്ളത്. സ്വർണപ്പാളികള്‍ കൊടുത്തുവിട്ടതില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നാണ് പി.എസ് പ്രശാന്ത് നല്‍കിയിരിക്കുന്ന മൊഴി. ഇതും എസ്‌ഐടി വിശദമായി പരിശോധിച്ച് വരികയാണ്.
അതേസമയം, ശബരിമല സ്വർണകൊള്ള കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെയും, പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനെയും എസ്‌ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ നിർണായക വിവരങ്ങള്‍ ശേഖരിക്കാനാണ് എസ്‌ഐടി നീക്കം. കേസില്‍ അവസാനം അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാർ നല്‍കിയ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, സ്വർണ വ്യാപാരി ഗോവർദ്ധൻ, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപെട്ടാണ് പ്രത്യേക അന്വേഷണസംഘം അപേക്ഷ നല്‍കിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ എസ്‌ഐടിക്ക് കൈമാറും.
കേസിന്റെ ആദ്യ ഘട്ടത്തില്‍ അന്വേഷണം വഴി തിരിച്ചു വിടാൻ ശ്രമിച്ചവരാണ് പങ്കജ് ഭണ്ഡാരിയും ഗോവർധനും. കൂടുതല്‍ മൊഴികളും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തില്‍ ഇരുവരെയും ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് എസ്‌ഐടി തീരുമാനം. ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി സ്മാർട്ട് ക്രീയേഷൻസില്‍ എത്തിച്ച് വേർ തിരിച്ചത് സംബന്ധിച്ച നിർണായക വിവരങ്ങള്‍ പങ്കജ് ഭണ്ഡാരിയില്‍ നിന്നും എസ്‌ഐടി ശേഖരിച്ചിരുന്നു. സ്വർണം വേർതിരിച്ചതില്‍ വിഹിതം നല്‍കിയ ശേഷം ബാക്കിയുള്ള സ്വർണം ജ്വല്ലറി ഉടമ കൂടെയായ ബെല്ലാരി ഗോവർദ്ധനിലേക്കും എത്തിയെന്നാണ് കണ്ടെത്തല്‍.
ഉണ്ണികൃഷ്ണൻ പോറ്റി അല്ലാതെ ഇടപാടില്‍ മറ്റുള്ളവരുടെ പങ്ക് കൂടെ എസ്‌ഐടി അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ എൻ.രാമചന്ദ്രൻ സമർപ്പിച്ച ജാമ്യ ഹർജി ഇന്ന് കോടതിക്ക് മുന്നില്‍ വരും. വാദത്തിനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റും. കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി റിമാൻഡ് കാലാവധി നീട്ടിയിരുന്നു. ദൈവതുല്യൻ ആരാണ് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി പത്മകുമാർ നല്‍കിയില്ല. ദ്വാരപാലക ശില്പ കേസില്‍ പത്മകുമാറിന്റെ ജാമ്യ ഹർജിയില്‍ വാദം കേട്ട വിജിലൻസ് കോടതി ജനുവരി ഏഴിന് വിധി പറയും.


0 Comments