ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026-ലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് സി പോരാട്ടത്തില്‍ കരുത്തരായ ബ്രസീലിനെ സമനിലയില്‍ തളച്ച് ആഫ്രിക്കൻ വമ്പന്മാരായ മൊറോക്കോ.ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന ആവേശഭരിതമായ മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം (1-1) നേടി പിരിയുകയായിരുന്നു. ഇസ്മായില്‍ സൈബാരിയിലൂടെ മുന്നിലെത്തിയ മൊറോക്കോയെ, സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ തകർപ്പൻ ഗോളിലാണ് ബ്രസീല്‍ സമനിലയില്‍ കുരുക്കിയത്.
മത്സരത്തിന്റെ 21-ാം മിനിറ്റില്‍ തന്നെ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് മൊറോക്കോ ലീഡെടുത്തു. ബ്രാഹിം ഡയസ് ബ്രസീല്‍ പ്രതിരോധ നിരയ്ക്കിടയിലൂടെ നല്‍കിയ കൃത്യമായ പാസ് സ്വീകരിച്ച ഇസ്മായില്‍ സൈബാരി, മുന്നോട്ട് കയറിവന്ന ബ്രസീലിയൻ ഗോള്‍കീപ്പർ അലിസണ്‍ ബെക്കറെ കാഴ്ചക്കാരനാക്കി പന്ത് മനോഹരമായി ചിപ്പ് ചെയ്ത് വലയിലാക്കുകയായിരുന്നു (1-0). ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ആഫ്രിക്കൻ രാജ്യമെന്ന തങ്ങളുടെ ഖ്യാതി ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായിരുന്നു മൊറോക്കോയുടെ ഈ മുന്നേറ്റം.എന്നാല്‍ ഗോള്‍ വഴങ്ങിയതോടെ ഉണർന്നുകളിച്ച ബ്രസീല്‍ 32-ാം മിനിറ്റില്‍ മത്സരത്തിലേക്ക് തിരിച്ചെത്തി. ഇടതുവിങ്ങില്‍ നിന്ന് പന്തുമായി മുന്നേറി ബോക്സിന് ഉള്ളിലേക്ക് കട്ട് ചെയ്ത് കയറിയ വിനീഷ്യസ് ജൂനിയർ ഉതിർത്ത തകർപ്പൻ റൈറ്റ് ഫൂട്ടഡ് കേളിങ് ഷോട്ട് മൊറോക്കോ ഗോളി യാസിൻ ബോണോയെ മറികടന്ന് പോസ്റ്റിന്റെ മുകളില്‍ വലതുമൂലയില്‍ പതിച്ചു (1-1). ബ്രൂണോ ഗിമാരെയ്സ് ആണ് വിനീഷ്യസിന്റെ ഈ മനോഹര ഗോളിലേക്ക് വഴിയൊരുക്കിയത്.
കളിയുടെ ആദ്യ പകുതിയില്‍ മൊറോക്കോയാണ് കൂടുതല്‍ ആധിപത്യം പുലർത്തിയത്. 26-ാം മിനിറ്റില്‍ അഷ്റഫ് ഹക്കിമി തൊടുത്ത ഒരു ലോങ് ഷൂട്ട് പോസ്റ്റിന് പുറത്തേക്ക് പോയി. ആദ്യ പകുതിയുടെ അധിക സമയത്ത് (45+2') ലൂക്കാസ് പക്വേറ്റയുടെ ഒരു അക്രോബാറ്റിക് ശ്രമം മൊറോക്കോ ഗോളി യാസിൻ ബോണോ തട്ടിയകറ്റി.രണ്ടാം പകുതിയില്‍ ബ്രസീല്‍ പരിശീലകൻ കാർലോ ആഞ്ചലോട്ടി മൂന്ന് മാറ്റങ്ങള്‍ വരുത്തി. 61-ാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റയ്ക്ക് പകരം മത്തേവൂസ് കുഞ്ഞ്യയും, ഇഗോർ തിയാഗോയ്ക്ക് പകരം ലൂയിസ് ഹെൻറിക്വെയും കളത്തിലിറങ്ങി. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഇരുടീമുകള്‍ക്കും വിജയഗോള്‍ നേടാൻ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഇരു ഗോള്‍കീപ്പർമാരും രക്ഷകരായി. 84-ാം മിനിറ്റില്‍ ബോണോ മൊറോക്കോ പ്രതിരോധത്തിന്റെ പിഴവ് കാത്തപ്പോള്‍, കളി അവസാനിക്കാൻ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ (90+8') നീല്‍ എല്‍ ഐനാവിയുടെ ലോങ് റേഞ്ചർ ഉള്‍പ്പെടെയുള്ള രണ്ട് തകർപ്പൻ ശ്രമങ്ങള്‍ തടഞ്ഞ് അലിസണ്‍ ബ്രസീലിന്റെ തോല്‍വി ഒഴിവാക്കി.


0 Comments