News

6/recent/ticker-posts

Header Ads Widget


മുസ്‍ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറഞ്ഞിട്ടില്ല, ജനാധിപത്യ പാര്‍ട്ടി -എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: മുസ്ലിം ലീഗിനെ പ്രശംസിച്ചും മുന്‍ നിലപാടുകളില്‍ മാറ്റം വരുത്തിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് മുന്‍കാലങ്ങളില്‍ ലീഗിനെതിരെ സി.പി.എം നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങളും പദപ്രയോഗങ്ങളും അദ്ദേഹം നിഷേധിച്ചത്.

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറഞ്ഞിട്ടില്ലെന്നും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെന്നാണ് കണ്ടിട്ടുള്ളതെന്നുമായിരുന്നു എം.വി. ഗോവിന്ദന്‍റെ പരാമര്‍ശം. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗ്. പാര്‍ട്ടി രേഖകളിലൊക്കെ അങ്ങനെയാണ് വിശദീകരിച്ചിട്ടുള്ളത്. വര്‍ഗീയ നിലപാട് സ്വീകരിക്കുന്നത് എസ്.ഡി.പി.ഐ പോലുള്ള സംഘടനകളാണ്. അവരോട് കൂട്ടുകൂടുന്ന നില വന്നപ്പോഴാണ് തങ്ങള്‍ ലീഗിനെയും വിമര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാന്‍സലര്‍ വിഷയത്തിലടക്കം നിയമസഭ ചര്‍ച്ചയില്‍ ലീഗ് എടുത്ത നിലപാടിലേക്ക് കോണ്‍ഗ്രസിന് വരേണ്ടിവന്ന സാഹചര്യം മുന്‍നിര്‍ത്തി സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍. മുമ്ബ് ഇ.എം.എസിന്റെ കാലത്ത് മുസ്ലിം ലീഗിനെ ശക്തമായി എതിര്‍ത്തിരുന്നു. 

അതുപോലെ ലീഗുമായി ചേര്‍ന്ന് സംസ്ഥാനം ഭരിച്ചിട്ടുമുണ്ട്. വര്‍ഗീയതക്കെതിരെ നിലകൊള്ളുന്ന ആരുമായും ദേശീയതലത്തില്‍ ബന്ധം സ്ഥാപിക്കാന്‍ തടസ്സമില്ല. വര്‍ഗീയതക്കെതിരെ പോരാടുന്നവരോടൊക്കെ യോജിക്കാനാകുന്ന വിശാല വേദി ഇന്ത്യയിലുണ്ട്. അതൊരു രാഷ്ട്രീയ കൂട്ടുകെട്ടെന്ന നിലയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഗവര്‍ണര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് പ്രതിപക്ഷം സ്വാഗതം ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗ് അടക്കമുള്ള മറ്റ് യു.ഡി.എഫ് പാര്‍ട്ടികളുടെ വഴിയേ കോണ്‍ഗ്രസിന് വരേണ്ടിവന്നു. ഇക്കാര്യത്തില്‍ ലീഗാണ് ശരിയായ നിലപാടെടുത്തതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments