കോഴിക്കോട്: കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വോട്ടർ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി യു.ഡി.എഫ്.നേതാക്കള്‍ ആരോപിച്ചു. അനധികൃതമായി വോട്ടർമാരെ കൂട്ടിച്ചേർത്തും ഒഴിവാക്കിയും വോട്ടർ ലിസ്റ്റ് അട്ടിമറിച്ചെന്നും, ജനാധിപത്യപരമായ ഈ നീക്കത്തിനെതിരെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും യു.ഡി.എഫ്. നേതാക്കള്‍ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
മുനിസിപ്പാലിറ്റിയിലെ ആയിരത്തിലധികം വോട്ടർമാരെ സ്വന്തം വാർഡുകളില്‍ നിന്ന് മാറ്റിയതായും, ഡിവിഷൻ കൗണ്‍സിലറുടെ ഭാര്യയെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയെയും പോലും താമസിക്കുന്ന ഡിവിഷനില്‍ നിന്ന് മാറ്റിയതായും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ അട്ടിമറിച്ച നീക്കത്തിനെതിരേ നിയമപരമായും, ജനാധിപത്യപരമായും യു.ഡി.എഫ് നേരിടുമെന്ന് ഡി.സി.സി പ്രസിഡൻ്റ് കെ. പ്രവീണ്‍കുമാർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് എന്നിവർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
305 പരാതികളില്‍ ഒന്നുപരാതി പോലും പരിഗണിച്ചില്ലെന്ന് എം.എ റസാഖ് പറഞ്ഞു. കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ വെച്ച് കൊടുവള്ളി സർക്കിള്‍ ഇൻസ്പെക്ടറുടെ സാന്നിധ്യത്തില്‍ മൂന്നു മണി മുതല്‍ അഞ്ചു മണി വരെ ക്യാംപ് ചെയ്താണ് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. വോട്ടർ പട്ടിക അട്ടിമറിച്ച വിഷയം ചർച്ചയാവുമെന്നതിനാലാണ് പൊലിസിനെ അയച്ചതെന്നാണ് വ്യക്തമാകുന്നതെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. 538 വോട്ടർമാരെ തള്ളണമെന്ന് അപ്പീല്‍ അധികാരിയായ ജോയന്റ് ഡയറക്ടർക്കാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ സി.പിഎമ്മിന് വേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രവർത്തിച്ചത് കാരണം ഒരെണ്ണം പോലും ഒഴിവാക്കപ്പെട്ടില്ല. 26 ാം ഡിവിഷനില്‍ 329 വോട്ടർമാരെ 28 ാം ഡിവിഷനിലേക്ക് മാറ്റുകയുണ്ടായി.


0 Comments