കോഴിക്കോട്:കോഴിക്കോട്ട് ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് സബ് കലക്ടർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഫോമുകള്‍ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്.ഏല്‍പ്പിച്ച ജോലി നിരുത്തരവാദിത്തപരമായി കൈകാര്യം ചെയ്തെന്ന് നോട്ടീസില്‍ പറയുന്നു. നവംബർ 15 ന് മുൻപായി കാരണം ബോധ്യപ്പെടുത്തണമെന്ന് നോട്ടീസില്‍ നിർദേശം.നവംബര്‍ 11 നാണ് കാരണം കാണിക്കല്‍ നോട്ടീസ് ബിഎല്‍ഒക്ക് നോട്ടീസ് നല്‍കിയത്. 984 വോട്ടർമാരില്‍ 390 പേർക്കാണ് ബിഎല്‍ഒ ഫോം നല്‍കിയത്. ഫോം വിതരണം ചെയ്യാന്‍ ഇനിയും സമയമുണ്ടെന്നാണ് ബിഎല്‍ഒ പറയുന്നത്.
ബിഎല്‍ഒമാര്‍ക്ക് ജോലി ഭാരം കൂടുന്നുവെന്ന പരാതി വ്യാപകമായിക്കൊണ്ടിരിക്കെയാണ് കോഴിക്കോട്ട് ബിഎല്‍ഒക്ക് സബ് കലക്ടര്‍ നോട്ടീസ് നല്‍കിയത്.
അതിനിടെ, ഇടുക്കിയില്‍ എസ്‌ഐആർ ഫോം വിതരണം സംബന്ധിച്ച വ്യാജമായ കണക്ക് നല്‍കാൻ നിർബന്ധിക്കുന്നുവെന്ന് തൊടുപുഴയില്‍നിന്നുള്ള ബിഎല്‍ഒ ജാഫർഖാൻ മീഡിയവണിനോട് പറഞ്ഞു. മുഴുവൻ ഫോമുകളും വിതരണം ചെയ്തു എന്ന് കണക്കു നല്‍കാനാണ് സമ്മർദം. വീടുകള്‍ മുഴുവൻ കയറാനാവാത്തത് മറച്ചുവെച്ച് ഫോംവിതരണം പൂർത്തിയാക്കിയെന്ന കണക്ക് നല്‍കാനാണ് ഉദ്യോഗസ്ഥൻ സമ്മർദം ചെലുത്തുന്നതെന്നും ബിഎല്‍ഒ ജാഫർഖാൻ പറഞ്ഞു.
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ അനുഭവിക്കുന്ന ദുരിതം വിശദമാക്കുന്ന കൂടുതല്‍ ശബ്ദ സന്ദേശങ്ങളും പുറത്ത് വരുന്നുണ്ട്. രാത്രി 10.30 വരെ ഒറ്റയ്ക്ക് നടന്നു ഫോമുകള്‍ വിതരണം ചെയ്യേണ്ടി വരുന്നുണ്ടെന്നും ആഹാരം കഴിക്കാനോ പ്രാഥമിക കൃത്യങ്ങള്‍ നിർവഹിക്കാനോ പോലും കഴിയുന്നില്ലെന്നും വനിതാ ബിഎല്‍ഒ പറയുന്ന ശബ്ദസന്ദേശമാണ് പുറത്ത് വന്നത്.
'എത്ര വലിയ ഉദ്യോഗസ്ഥനായാലും അവർക്കും മനുഷ്യാവകാശമുണ്ട്. ഇത് മനുഷ്യത്വവിരുദ്ധമായ നടപടിയാണ്.ഞങ്ങളാരും നിങ്ങളുടെ അടിമയല്ല,ഡെപ്യൂട്ടേഷനില്‍ വന്നവരാണ്.ഞങ്ങള്‍ക്ക് വ്യക്തിസ്വാതന്ത്ര്യവും അവകാശവുമുണ്ട്.ഞങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ വേറെ വഴി നോക്കുക. തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കരുതി ചത്ത് പണിയെടുത്ത് മരിക്കണമെന്നില്ലാല്ലോ.രാത്രി ഒമ്ബത് മണിക്കും പത്ത്മണിക്കും ഫോമുമായി നടക്കുമ്ബോള്‍ പട്ടികളുടെ ശല്യമുണ്ട്.ചില ആളുകള്‍ വേറൊരു രീതിയില്‍ കാണുന്നുണ്ട്. ഭക്ഷണം സമയത്ത് കഴിക്കാൻ പോലും ആകില്ല. പലപ്പോഴും പട്ടിണി കിടക്കുകയാണ്'.എന്ത് അച്ചടക്കനടപടി ആണെങ്കിലും നേരിടാൻ തയ്യാറാണെന്നും ഉദ്യോഗസ്ഥ ശബ്ദസന്ദേശത്തില്‍ പറയുന്നു.


0 Comments