ബീജെപി നേതാവ് വിവി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി. നീണ്ട ചർച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകള്‍ നടന്നിരുന്നത്.എന്നാല്‍ ശ്രീലേഖ മേയർ ആവുന്നതിനെ ഒരു വിഭാഗം എതിർപ്പുയർത്തുകയായിരുന്നു. ശ്രീലേഖ ഡെപ്യൂട്ടി മേയറും ആകില്ല എന്നാണ് വിവരം. ആശാനാഥ് ഡെപ്യൂട്ടി മേയർ ആയേക്കും. ബിജെപി കേന്ദ്ര നേതൃത്വവും രാജീവ് ചന്ദ്രശേഖറും നടത്തിയ ചർച്ചയിലാണ് തീരുമാനം.
തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനാർത്ഥി തീരുമാനിക്കുന്നതില്‍ ബിജെപിയില്‍ ഭിന്നത രൂക്ഷമായിരുന്നു. വി വി രാജേഷിനായി നേതൃത്വത്തില്‍ ഭൂരിപക്ഷ അഭിപ്രായം രൂപപ്പെട്ടു. ആർ ശ്രീലേഖയെ വീട്ടിലെത്തി ബിജെപി നേതാക്കള്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. അല്പസമയത്തിനകം കൗണ്‍സിലർമാരുടെ യോഗം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടക്കും. സമവായത്തിനായി നേതാക്കളുമായി രാജീവ് ചന്ദ്രശേഖർ വീണ്ടും കൂടിയാലോചന നടത്തി.
ബിജെപി ജില്ലാ അധ്യക്ഷനായിരുന്ന വി വി രാജേഷിന്റെയും ആർ ശ്രീലേഖയുടെയും പേരുകള്‍ ആയിരുന്നു കൂടുതല്‍ സാധ്യതയില്‍ ഉണ്ടായിരുന്നത്. വി വി രാജേഷിനെ മേയർ ആക്കണമെന്നായിരുന്നു ആർ എസ് എസിന്റെയും അഭിപ്രായം. ഒപ്പം കരമന അജിത്, എം ആർ ഗോപൻ തുടങ്ങിയവരുടെ പേരുകള്‍ പരിഗണിക്കപ്പെട്ടെങ്കിലും ഇവരെയൊക്കെയും അവഗണിച്ച് ബിജെപിയില്‍ പ്രവർത്തി പരിചയം പോലുമില്ലാത്ത ആർ ശ്രീലേഖയ്ക്കാണ് സംസ്ഥാന അധ്യക്ഷൻ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം പിന്തുണ പ്രഖ്യാപിച്ചത്.
കഴിഞ്ഞദിവസം കൗണ്‍സിലർമാരെ നേരില്‍കണ്ടും സംസ്ഥാന അധ്യക്ഷൻ അഭിപ്രായം ആരാഞ്ഞിരുന്നു. കൂടുതല്‍പേരും ആർ ശ്രീലേഖക്കെതിരെ എതിർപ്പ് രേഖപ്പെടുത്തി. നിലവില്‍ രാജീവ് ചന്ദ്രശേഖർ ഡല്‍ഹിയിലാണ് കേന്ദ്ര നേതൃത്വത്തെ തീരുമാനം അറിയിക്കും.
നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് അൻപത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത്. സീറ്റ് ഇരട്ടിയാക്കി യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കിയിരുന്നു. ത്രികോണപ്പോരില്‍ തിരുവനന്തപുരം ബിജെപിക്കൊപ്പം നില്‍ക്കുകയായിരുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ബിജെപിക്ക് ഒരു കോർപ്പറേഷൻ ഭരണം ലഭിക്കുന്നത്.


0 Comments