ബെംഗളൂരു: കർണാടകയിലെ കുടിയൊഴിപ്പിക്കലിലും പൊളിച്ചുനീക്കലിലും പ്രതികരിച്ച കേരള മുഖ്യമന്ത്രിപിണറായി വിജയനെതിരെ കർണാടക ന്യൂനപക്ഷ വകുപ്പ് മന്ത്രി സമീർ അഹമ്മദിന്റെ രൂക്ഷ വിമർശനം.വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രതികരണത്തിനെതിരെയാണ് സമീർ അഹമ്മദ് രംഗത്തെത്തിയത്. കേരള മുഖ്യമന്ത്രിക്ക് അത്ര സ്‌നേഹമുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് സാമ്ബത്തിക സഹായവും വീടുകളും നല്‍കട്ടെയെന്നും എന്തെങ്കിലും സഹായം ജനങ്ങള്‍ക്ക് ചെയ്യട്ടെയെന്നും കർണാടകയിലെ ഹൗസിങ് മന്ത്രി കൂടിയായ സമീർ അഹമ്മദ് ഖാൻ പറഞ്ഞു. ഉത്തരേന്ത്യയില്‍ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയില്‍ കണ്ടതെന്നും എന്തു പറഞ്ഞാണ് കോണ്‍ഗ്രസ് ന്യായീകരിക്കുകയെന്നും പിണറായി വിജയൻ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെതിരെയാണ് സമീർ അഹമ്മദിന്‍റെ പ്രതികരണം.കേരള മുഖ്യമന്ത്രി രാഷ്ട്രീയനേട്ടത്തിനായി വിഷയം ഉപയോഗിക്കുകയാണെന്നും കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയ കോഗിലു ലേഔട്ട് സന്ദർശിച്ച് സമീർ അഹമ്മദ് വ്യക്തമാക്കി. മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത് അനുസരിച്ചാണ് താൻ ഇവിടെ സന്ദർശിച്ചതെന്നും നാളെ ഒരു യോഗം ചേരുന്നുണ്ടെന്നും അതിന് ശേഷം മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നും സമീർ അഹമ്മദ് പറഞ്ഞു. നാളെ ഉച്ചയ്ക്ക് നടക്കുന്ന യോഗത്തിന് ശേഷം വീട് നല്‍കാൻ തീരുമാനം ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്‍കി.
കേരളത്തില്‍നിന്നുള്ള എംപിമാരും എംഎല്‍എമാരും സംഭവ സ്ഥലം സന്ദർശിച്ചതിനെ സമീർ അഹമ്മദ് പരിഹസിച്ചു. അവർ വന്നു, കണ്ടു, പോയി. അവർ യഥാർത്ഥത്തില്‍ ആരെയെങ്കിലും സഹായിച്ചോ?. കേരളത്തില്‍ നടക്കാനിരിക്കുന്ന അടുത്ത തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അവർ ഇവിടം സന്ദർശിച്ചത്. ദരിദ്രരെക്കുറിച്ച് യഥാർത്ഥത്തില്‍ കരുതലുണ്ടായിരുന്നെങ്കില്‍ വീടുകള്‍ പണിതു നല്‍കുകയോ സാമ്ബത്തിക സഹായം നല്‍കുകയോ ചെയ്യേണ്ടിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ പ്രളയം ഉണ്ടായപ്പോള്‍ കർണാടക സർക്കാർ സഹായവും വീടുകള്‍ വെച്ചുനല്‍കാമെന്നും പ്രഖ്യാപിച്ചു. ദരിദ്രരെ കുറിച്ച് അത്രമാത്രം കരുതലുണ്ടായിരുന്നെങ്കില്‍ അത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ നടത്തുകയോ സഹായിക്കുകയോ ആണ് വേണ്ടത്. ഇത് പൂർണമായും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണ്.കേരളത്തില്‍ നിന്ന് ആരും ഇവിടെ താമസിക്കുന്നില്ലെന്നും സമീർ അഹമ്മദ് പറഞ്ഞു.
ആളുകള്‍ നിയമവിരുദ്ധമായാണ് ഇവിടെ താമസിച്ചിരുന്നത്. മന്ത്രി കൃഷ്ണ ബൈരെഗൗഡയും തദ്ദേശ അതോറിറ്റികളും പലതവണ ഇവിടെയുള്ളവർക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏകദേശം അഞ്ച് ഹാളുകളിലായി ഭക്ഷണ സൗകര്യവും താമസ സൗകര്യവും ഒരുക്കിയിരുന്നു. ഇവിടെ ഒഴിപ്പിച്ചാല്‍ വീട് ലഭിക്കുമോ ഇല്ലയോ എന്ന ഭയം ജനങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ പാർട്ടി സാധാരണക്കാർക്കൊപ്പം നില്‍ക്കുന്ന പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.പിണറായി വിജയൻ വസ്തുതകള്‍ അറിയാതെയാണ് പ്രതികരിച്ചതെന്ന് സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഗിമ്മിക്ക് എന്നാണ് പിണറായി വിജയന്‍റെ പ്രതികരണത്തെ ശിവകുമാർ വിശേഷിപ്പിച്ചത്. എന്നാല്‍ കുടിയൊഴിപ്പിക്കലില്‍ എഐസിസി കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു.


0 Comments