സിപിഐഎമ്മില്‍ ഉണ്ടായിരുന്നപ്പോള്‍ രക്തസാക്ഷികള്‍ക്ക് വേണ്ടി 25 കോടിയിലേറെ പിരിച്ചു, അതിൻ്റെ കണക്ക് ഒന്നും പിന്നീട് എവിടെയും കണ്ടില്ലെന്ന് കെ കെ രമ എംഎല്‍എ.ഇതേ ചോദ്യം തന്നെയാണ് പാർട്ടിയില്‍ ഉണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ ചോദിച്ചിരുന്നത്. വി കുഞ്ഞികൃണ്ണൻ്റെ വീട്ടിലേയ്ക്ക് ഇനി ഇന്നോവ വരാതിരിക്കട്ടെ. ഒഞ്ചിയം പോലെ തന്നെ CPIM ശക്തികേന്ദ്രമാണ് പയ്യന്നൂരുമെന്നും കെ കെ രമ പറഞ്ഞു.
'പൊതുസമൂഹത്തില്‍ നിന്ന് പിരിച്ചെടുത്ത ഫണ്ടാണെന്നും അതിന്റെ കണക്ക് പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട് . ന്യായമായ സമരമാണ് പയ്യന്നൂരില്‍ നടന്നത്. സിപിഐഎമ്മില്‍ ഉണ്ടായിരുന്ന കാലത്ത് രക്തസാക്ഷികള്‍ക്കുവേണ്ടി 25 കോടി രൂപ പിരിച്ചിട്ടുണ്ട്.
പക്ഷേ അതിന്റെ കണക്കൊന്നും അന്ന് കണ്ടിരുന്നില്ല. സമാനമായ വിഷയമാണ് കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ചത്. കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെ. ഫണ്ട് തട്ടിപ്പ് പാര്‍ട്ടി വിഷയം മാത്രമായി തള്ളിക്കളയാന്‍ കഴിയില്ലെന്നും ഫണ്ടിന്റെ കണക്ക് പൊതുസമൂഹത്തിന് അറിയണം'- കെ കെ രമ ആവശ്യപ്പെട്ടു.
ഭരണത്തിന്റെ മറവില്‍ സിപിഐഎം നടത്തുന്ന അഴിമതികളുടെ വിവരങ്ങളാണ് പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. അധികാരത്തിന്റെ കരുത്തില്‍ പാർട്ടി അനധികൃത സ്വത്ത് സമ്പാദിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്വര്‍ണക്കൊളളയിലെ പ്രതികളായ നേതാക്കള്‍ക്കെതിരെ നടപടിയില്ല. എന്നാല്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞ നേതാവിനെ പുറത്താക്കിയിരിക്കുന്നു. സിപിഐഎമ്മിലെ ജീര്‍ണ്ണതയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പയ്യന്നൂര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഐഎമ്മുകാര്‍ മര്‍ദ്ദിച്ചു. കുറുവടി ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. പൊലീസ് ജീപ്പിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞവര്‍ക്ക് സംരക്ഷണമൊരുക്കി. ആഭ്യന്തര മന്ത്രി പദവിയില്‍ തുടരാന്‍ പിണറായി വിജയന് യാതൊരു അർഹതയുമില്ല.
ടി പി ചന്ദ്രശേഖരന്റെ അതേ സാഹചര്യമാണ് കുഞ്ഞികൃഷ്ണനും നേരിടുന്നത്. കുഞ്ഞികൃഷ്ണന്‍ പുറത്ത് പറഞ്ഞത് ഗുരുതരമായ ക്രമക്കേടാണ്. കോണ്‍ഗ്രസുകാരെ ആക്രമിച്ച വിഷയം സഭയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നില്ല. സിപിഐഎം പ്രതിരോധത്തിലാകുന്ന വിഷയം സഭയില്‍ കൊണ്ടുവരാന്‍ സമ്മതിക്കുന്നില്ല. സ്പീക്കര്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.


0 Comments