കോഴിക്കോട്: വിവാദമായ കോഴിക്കോട് താമരശ്ശേരിയിലെ മാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ് കട്ട് അടച്ചുപൂട്ടുമെന്ന് വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാലാണ് ഏറെ ജനകീയ സമരങ്ങള്‍ നടന്ന ഫ്രഷ് കട്ട് അടച്ചുപൂട്ടുമെന്ന് വി.ഡി സതീശൻ ഉറപ്പ് നല്‍കിയത്. പുതുയുഗയാത്രയ്ക്കിടെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം.
മാലിന്യ സംസ്കരണ പ്ലാന്റ് മൂലം പരിസരത്തെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലായതിന് പിന്നാലെയാണ് ജനകീയ സമരം നാട്ടുകാർ ആരംഭിച്ചത്. സമരം ശക്തമായതിനെ പിന്നാലെ പ്രദേശത്ത് പൊലിസ് ഇടപെടലും അറസ്റ്റും ഉണ്ടായി. നിരവധിപ്പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ സമരക്കാരുടെ പേരില്‍ എടുത്ത കേസുകള്‍ പിൻവലിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.പണിമുടക്ക് ഹർത്താലും ബന്ദും ആക്കുന്നതിനോട് യുഡിഎഫിന് യോജിപ്പില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷം യുഡിഎഫ് ഹർത്താലോ ബന്ദോ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സതീശൻ നയിക്കുന്ന പുതുയുഗയാത്രയ്ക്ക് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് ഫ്രഷ് കട്ട് അടച്ചുപൂട്ടുമെന്ന് വാഗ്ദാനം ചെയ്തത്.


0 Comments