News

6/recent/ticker-posts

Header Ads Widget


ഇറാനെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ആലോചന; ആക്രമണത്തിന് റമദാന്‍ മാസം തെരഞ്ഞെടുത്തതില്‍ സംശയം


യൂ.എസും ഇസ്റാഈലും തുടങ്ങിവച്ച ആക്രമണങ്ങള്ക്ക് പിന്നാലെ മേഖലയില് കനത്ത തോതില് പ്രത്യാക്രമണം നടത്തിവരുന്ന ഇറാനെ കൂടുതല് പ്രകോപിപ്പിക്കേണ്ടതില്ലെന്ന് ഗള്ഫ് രാജ്യങ്ങള്ക്കിടയില് ആലോചന.ഇറാനെതിരേ സൈനികനടപടിക്ക് മുതിരുന്നതും തിരിച്ചടി നല്കുന്നതും മേഖലയെ ശക്തമായ യുദ്ധത്തിലേക്ക് വലിച്ചിഴക്കലാകുമെന്ന് ഗള്ഫ് രാജ്യങ്ങള് കരുതുന്നു. മേഖലയെ കൂടുതല് വലിയ യുദ്ധത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള യാതൊരു നടപടികളും ഗള്ഫ് സഖ്യകക്ഷികളുടെ ഭാഗത്തുനിന്നുണ്ടാകരുതെന്ന് സഊദി ഭരണകൂടം കര്ശന നിര്ദ്ദേശം നല്കിയതായാണ് സൂചന.
ഇറാനില് യു.എസും ഇസ്റാഈലും നടത്തിയ ആക്രമണങ്ങളുടെ വ്യാപ്തിയിലും റമദാന് തന്നെ അതിന് തെരഞ്ഞെടുത്തതിലും സഊദി ഭരണകൂടം രോഷം പ്രകടിപ്പിച്ചതായി മിഡില് ഈസ്റ്റ് ഐ റിപ്പോര്ട്ട് ചെയ്തു. ഖാംനഇയെ ഉള്പ്പെടെ കൊലപ്പെടുത്തുമെന്ന് ഗള്ഫ് നേതാക്കള് കരുതിയിരുന്നില്ല. ശനിയാഴ്ച സഊദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് ബഹ്റൈന്, കുവൈത്ത്, ഖത്തര്, യു.എ.ഇ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി നേരിട്ട് സംസാരിച്ച്‌ സമാധാന സന്ദേശം കൈമാറി.
ഇറാന്റെ തിരിച്ചടി പ്രതീക്ഷിച്ചതിലും കുറഞ്ഞ തീവ്രതയിലുള്ളതാണെന്നാണ് ഗള്ഫ് രാജ്യങ്ങളുടെ വിലയിരുത്തല്. എങ്കിലും, ഇറാനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നേരിട്ടുള്ള ഇടപെടലുകളില് നിന്ന് വിട്ടുനില്ക്കണമെന്ന് സഊദി വിദേശകാര്യ മന്ത്രി ഫൈസല് ബിന് ഫര്ഹാന്, ഞായറാഴ്ച ഓണ്ലൈനായി ചേര്ന്ന ജി.സി.സി വിദേശകാര്യമന്ത്രിമാരുടെ യോഗത്തില് ആവശ്യപ്പെട്ടതായി മാധ്യമങ്ങള് റിപ്പോര്ട്ട്ചെയ്തു. ഗള്ഫ് സഹകരണ കൗണ്സില് (ജി.സി.സി) രാജ്യങ്ങള് ഒരൊറ്റ വിദേശനയ നിലപാട് സ്വീകരിക്കണമെന്ന് യോഗത്തില് സഊദി കര്ശനമായി ആവശ്യപ്പെട്ടു.
സംഘര്ഷം രൂക്ഷമായിക്കൊണ്ടിരിക്കെ, സഊദി കിരീടാവകാശിയും യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാനും തമ്മിലുള്ള ചര്ച്ച രാഷ്ട്രീയ നിരീക്ഷകര് പ്രാധാന്യത്തോടെയാണ് കാണുന്നത്. യമന്, സുദാന് വിഷയങ്ങളില് നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങള്ക്കിടയിലും, നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇരു നേതാക്കളും ആശയവിനിമയം നടത്തിയത് മേഖലയില് രൂപപ്പെട്ട പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്.
യുദ്ധത്തില് ഏതെങ്കിലും ഗള്ഫ് രാജ്യം ഭാഗമായാല് അത് യമനിലെ ഹൂതി വിമതരെ പ്രകോപിപ്പിക്കുമെന്ന ആശങ്കയും സഊദിക്കുണ്ട്. ഇറാന്റെ പിന്തുണയുള്ള ഹൂതികള് വീണ്ടും ആക്രമണം ആരംഭിച്ചാല് അത് മേഖലയിലെ സുരക്ഷയ്ക്ക് ഭീഷണിയാകും. ഇറാനെതിരായ മുന്നണിയില് നിന്ന് സഊദി മാറിനില്ക്കുന്നു എന്ന് ഹൂതികള്ക്ക് തോന്നിയാല് അവര് ആക്രമണങ്ങളില് നിന്ന് വിട്ടുനില്ക്കുമെന്ന് അവര് കരുതുന്നു.
ദുബൈയിലെ ഫെയര്മോണ്ട് ഹോട്ടല്, ജബല് അലി പോര്ട്ട് എന്നിവയുള്പ്പെടെ വി.വി.ഐ.പികള് ഉപയോഗിക്കാറുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇറാന് ആക്രമണം നടത്തിയേക്കുമെന്ന റിപ്പോര്ട്ടുകള്ക്കിടയില്, യു.എ.ഇയുടെ നിലപാടും പ്രധാനമാണ്. മേഖലയിലെ ആയുധങ്ങള് കൊണ്ട് സമ്പന്നമായ ഇറാനുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടല് ഇരുവിഭാഗത്തിന്റെയും വിഭവങ്ങള് നശിപ്പിക്കുമെന്നും ഇത് ബാഹ്യശക്തികള്ക്ക് മേഖലയില് നിയന്ത്രണം ഉറപ്പിക്കാന് അവസരമൊരുക്കുമെന്നും ഖത്തര് മുന് പ്രധാനമന്ത്രി ഹമദ് ബിന് ജാസിം അല് ഥാനി ഗള്ഫ് രാജ്യങ്ങള്ക്ക് നിര്ദേശം കൊടുത്തിട്ടുണ്ട്. നയതന്ത്ര ചര്ച്ചകള്ക്ക് മുന്ഗണന നല്കാനാണ് സഊദിയുടെയും സഖ്യകക്ഷികളുടെയും നിലവിലെ തീരുമാനം. സഊദിയുടെ വിഷന് 2030 പോലുള്ള വികസനനയങ്ങള്ക്ക് പിന്നാലെയാണ് മിക്ക ഗള്ഫ് നാടുകളും. യുദ്ധം വ്യാപിക്കുന്നത് കനത്ത സാമ്പത്തിക ആഘാതമാകുമെന്ന വിലയിരുത്തലും അവര്ക്കുണ്ട്.
ഞായറാഴ്ച വിര്ച്വലായി ചേര്ന്ന ജി.സി.സി വിദേശകാര്യമന്ത്രിമാരുടെ യോഗത്തില് ഇസ്റാഈലിനെതിരേ രോഷം അണപൊട്ടി. ഇസ്റാഈലിന്റെ താല്പര്യങ്ങള്ക്ക് വഴങ്ങി അമേരിക്ക മേഖലയെ ഒരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയാണെന്ന് ഒമാന് വിദേശകാര്യ മന്ത്രി ബദ്ര് അല് ബുസൈദി തുറന്നടിച്ചു. ഇത് അമേരിക്കയുടെ യുദ്ധമല്ല, ദയവായി ഇതിലേക്ക് കൂടുതല് ആഴ്ന്നുപോകാതിരിക്കൂ- എന്ന് അദ്ദേഹം യു.എസിനോട് പറയുകയും ചെയ്തു.

Post a Comment

0 Comments