ഇന്ത്യൻ ഫുട്ബോളിന് ചരിത്രപരമായ നിമിഷമൊരുക്കിക്കൊണ്ട് അഞ്ച് തവണലോകചാമ്പ്യന്മാരായ ബ്രസീല്‍ ദേശീയ ഫുട്ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കാൻ കൊല്‍ക്കത്തയിലെത്തുന്നു.ഒക്ടോബർ 3-ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യ-ബ്രസീല്‍ പോരാട്ടം നടക്കുമെന്ന് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2026-ലെ ഫിഫ വിൻഡോയുടെ ഭാഗമായി കളിക്കുന്ന മൂന്ന് സൗഹൃദ മത്സരങ്ങളില്‍ ഒരെണ്ണമാണ് ഇന്ത്യയില്‍ ക്രമീകരിച്ചിരിക്കുന്നത്.
മറ്റു രണ്ടു മത്സരങ്ങള്‍ ഓസ്ട്രേലിയയില്‍ വെച്ചാണ് നടക്കുന്നത്. സെപ്റ്റംബർ 25-ന് ടൗണ്‍സ്വില്ലെയിലും സെപ്റ്റംബർ 29-ന് ബ്രിസ്ബേനിലുമാണ് ഓസ്ട്രേലിയക്കെതിരെയുള്ള മത്സരങ്ങള്‍. അതിനുശേഷമായിരിക്കും ടീം ഇന്ത്യയിലെത്തുക. മുൻപ് ലോകകപ്പ് വേളകളില്‍ കൊല്‍ക്കത്ത നഗരം ബ്രസീലിനായി മഞ്ഞയും പച്ചയും നിറങ്ങളില്‍ ആവേശക്കടലായതും പതാകകളും കട്ടൗട്ടുകളും ഉയർന്നതും ബ്രസീലിയൻ ഫുട്ബോള്‍ ഫെഡറേഷന്റെ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. 1977-ല്‍ പെലെ മോഹൻ ബഗാനെതിരെ കളിച്ച ചരിത്രബന്ധവും കൊല്‍ക്കത്തയ്ക്കുണ്ട്.ഇതിനുമുമ്പ് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ ലയണല്‍ മെസിയും അർജന്റീനയും കളിച്ചിട്ടുണ്ടെങ്കിലും, ബ്രസീല്‍ ദേശീയ ടീം ആദ്യമായാണ് ഇന്ത്യൻ മണ്ണില്‍ പന്ത തട്ടാൻ ഇറങ്ങുന്നത്. കരാർ സംബന്ധിച്ച അന്തിമ വിവരങ്ങള്‍ പുറത്തുവരുന്നതോടെ ഇന്ത്യൻ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ ഒരു രാത്രിക്കായിരിക്കും കൊല്‍ക്കത്ത സാക്ഷ്യം വഹിക്കുകയെന്ന് എ.ഐ.എഫ്.എഫ്. വ്യക്തമാക്കി.


0 Comments