വയനാട്: വയനാട് കള്ളാടിയില്‍ നാല് പേരുടെ മരണത്തിനിടെയാക്കിയ മണ്ണിടിച്ചിലിന്‍റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.മണ്ണിടിച്ചിലില്‍ നിന്ന് അഞ്ച് പേര്‍ തലനാരിഴ്ക്ക് രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചില്‍ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ നാല് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിച്ചവർ അതിഥി തൊഴിലാളികളാണ്.
തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. മണ്ണിനടിയില്‍ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് പേരെ കാണാനില്ല. ഇവർക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.ഇന്ന് രാവിലെ കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. വയനാട് - കള്ളാടി തുരങ്ക പാതയുടെ പണികള്‍ നടക്കുന്ന സ്ഥലത്തായിരുന്നു അപകടം. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. തൊഴിലാളികളുമായി വന്ന രണ്ട് ബസുകളും മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്.
തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോണ്‍ക്രീറ്റ് മതില്‍ ഉള്‍പ്പെടെ ഇടിഞ്ഞുവീണു. കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണ് ജില്ലയില്‍ പെയ്തത്. മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തില്‍ മന്ത്രിമാരോട് വയനാട്ടിലേക്കെത്താൻ മുഖ്യമന്ത്രി നിർദേശം നല്‍കി.


0 Comments