തിരുവനന്തപുരം: യു എസിലെ ലോക കേരള സഭ സമ്മേളനത്തില്‍ മുഖ്യമന്ത്രി അടക്കം ഉള്ള വിഐപികള്‍ക്കൊപ്പമുള്ള അത്താഴ വിരുന്നിനായി സംഘാടകര്‍ വാഗ്ദാനം ചെയ്ത ഗോള്‍ഡ്, സില്‍വര്‍ കാര്‍ഡുകള്‍ ഇത് വരെ ആരും വാങ്ങിയില്ല.2 ലക്ഷത്തി 80,000 ഡോളര്‍ ആണ് പരിപാടിക്കായി ഇത് വരെ സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ കിട്ടിയത്. അതിനിടെ മുഖ്യമന്ത്രിയും സംഘവും സ്വിറ്റ്സര്‍ലാൻഡും സന്ദര്‍ശിക്കുമോ എന്ന സംശയം നല്‍കികൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടുള്ളത്.
ലോക കേരള സഭ യുഎസ് മേഖല സമ്മേളനത്തെ ചൊല്ലി വിവാദം മുറുകുമ്ബോള്‍ സ്പോണ്‍സര്‍ഷിപ്പിന് സംഘാടകര്‍ പ്രതീക്ഷിച്ച പ്രതികരണം അല്ല ഇത് വരെ ലഭിച്ചത്. മുഖ്യമന്ത്രിക്ക് ഒപ്പം ഡിന്നര്‍ അടക്കം ഓഫര്‍ വെച്ചുള്ള ഗോള്‍ഡ് സില്‍വര്‍ കാര്‍ഡുകള്‍ ആരും ഇത് വരെ വാങ്ങിയില്ല. ആകെ പിരിഞ്ഞു കിട്ടിയത് 2 ലക്ഷത്തി 80000 ഡോളറാണ്. രണ്ടര ലക്ഷം ഡോളറിന്റെ ഡയമൻറ് കാര്‍ഡും പിന്നെ പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്പോണ്‍സര്‍മാര്‍ മാത്രമാണ് ഇതിനോടകം വന്നിട്ടുള്ളത്. വിവാദം സ്പോണ്‍സര്‍മാരെ പിന്നോട്ടടിപ്പിക്കുന്നു എന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.
മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും ഒപ്പം ജോസ് കെ മാണിയും ജോണ്‍ ബ്രിട്ടാസും കൂടി സംഘത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ഇവര്‍ സ്വന്തമായാണ് ചെലവ് വഹിക്കുന്നതെന്നാണ് സംഘാടകര്‍ പറയുന്നത്. ഇതിനിടെ യാത്രയെ കുറിച്ചുള്ള സര്‍ക്കാര്‍ ഉത്തരവില്‍ യുഎസ്, ക്യൂബ എംബസികള്‍ക്കൊപ്പം സ്വിറ്റ്സര്‍ലണ്ടിലെ ഇന്ത്യൻ എംബസിക്കും കോപ്പി ഉണ്ട്. സ്വിസ് സന്ദര്‍ശനം ഷെഡ്യൂളില്‍ ഇല്ലാതെ എന്തിനു കോപ്പി എന്നത് വ്യക്തമല്ല. ക്യൂബയില്‍ നിന്നും മടക്കം സൂറിച്ച് വഴി ആകാനും സാധ്യത ഉള്ളത്കൊണ്ടാണ് ഇതെന്ന സൂചനയാണ്പൊതു ഭരണ വകുപ്പ് നല്‍കുന്നത്.
യുഎസിലെ ലോക കേരള സഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ വൻതുക പിരിക്കുന്നതിനെ ന്യായീകരിച്ച് നോര്‍ക്ക എത്തിയിരുന്നു. ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് സ്പോണ്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതെന്ന് നോര്‍ക്ക വൈസ് ചെയര്‍മാൻ പി. ശ്രീരാമകൃഷ്ണൻ ന്യായീകരിച്ചത്. 8 മുതല്‍ 11 വരെ അമേരിക്കയില്‍ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്. ഒരു ലക്ഷം ഡോളര്‍ നല്‍കുന്നവര്‍ക്ക് ഗോള്‍ഡ് പാസും 50000 ഡോളറിന് സില്‍വര്‍ പാസും ബ്രോണ്‍സിന് 25000 ഡോളറുമായിരുന്നു പിരിവ്.
ഗോള്‍ഡ് പാസ് വാങ്ങുന്ന സ്പോണ്‍സര്‍ക്ക് കേരളത്തില്‍ നിന്നുള്ള വിഐപികള്‍ക്കൊപ്പമുള്ള ഡിന്നര്‍ അടക്കമായിരുന്നു ഓഫര്‍. മുൻനിരയില്‍ ഇരിപ്പിടവും. സമ്മേളനം നടക്കുന്ന ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലായ മാരിയറ്റ് മാര്‍ക്വിസിൻറെ ഫോട്ടോ സഹിതമുള്ള താരിഫ് കാര്‍ഡാണ് സംഘടാകര്‍ യുഎസ് മലയാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്.



0 Comments