രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള അധികാരത്തര്‍ക്കത്തിനൊടുവിലാണ് പൈലറ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നത്. പാര്‍ട്ടി പ്രഖ്യാപനത്തിന് മുമ്ബായി അനുഗ്രഹങ്ങള്‍ തേടി ക്ഷേത്ര സന്ദര്‍ശനത്തിലാണ് പൈലറ്റ്. ജയ്പൂരില്‍ റാലി സംഘടിപ്പിച്ചായിരിക്കും പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനമെന്നാണ് വിവരം.
സചിനൊപ്പം എത്ര എം.എല്‍.എമാര്‍ പാര്‍ട്ടി വിടുമെന്നതാണ് കോണ്‍ഗ്രസ് ഉറ്റുനോക്കുന്നത്. ഇത് സര്‍ക്കാറില്‍ ഇളക്കം തട്ടിക്കുമോ എന്ന ഭയത്തിലാണ് കേന്ദ്ര നേതൃത്വം.
2020ലേതു പോലെയല്ല, ഇത്തവണ സചിൻ പൈലറ്റ് പരസ്യമായി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശമുന്നയിക്കുകയും മാധ്യമങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്തു. 2020 ല്‍ 30 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട സചിൻ പൈലറ്റ് പാര്‍ട്ടി വിട്ട് പുറത്തുപോകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് കേന്ദ്ര ഇടപെടലിനെ തുടര്‍ന്ന് എം.എല്‍.എമാരെ വശത്താക്കിയ അശോക് ഗെഹ്ലോട്ട് വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കുകയും ചെയ്തു. അന്ന് 19 എം.എല്‍.എമാരാണ് സചിനൊപ്പം നിന്നത്. അന്ന് ഉപമുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനവും വാഗ്ദാനം ചെയ്താണ് സചിനെ കൂടെ നിര്‍ത്തിയത്. എന്നാല്‍ ഇപ്പോള്‍ അവസ്ഥ അതല്ല. പാര്‍ട്ടി സചിന് സ്ഥാനമാനങ്ങളൊന്നും വാഗ്ദാനം ചെയ്തിട്ടില്ല.
അതേസമയം, ഏപ്രില്‍ 11 ന് സചിൻ അശോക് ഗെഹ്ലോട്ട് സര്‍ക്കാറിനെതിരെ പ്രത്യക്ഷ സമരം നടത്തി. ബി.ജെ.പിയുടെ വസുന്ധര രാജെ സര്‍ക്കാറിന്റെ കാലത്ത് നടന്ന അഴിമതിയില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഏകദിന ഉപവാസ സമരമാണ് നടത്തിയത്. പ്രത്യക്ഷ സമരം പാര്‍ട്ടിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. അതിനു ശേഷം അഴിമതിക്കെതിരായി 125 കിലോമീറ്റര്‍ പദയാത്രയും പൈലറ്റ് സംഘടിപ്പിച്ചു. വസുന്ധര രാജെ സര്‍ക്കാറിന്റെ കാലത്തെ അഴിമതിയില്‍ നടപടി സ്വീകരിക്കാൻ 15 ദിവസത്തെ ഡെഡ് ലൈനാണ് അദ്ദേഹം ഗെഹ്ലോട്ട് സര്‍ക്കാറിന് നല്‍കിയിരുന്നത്.



0 Comments