ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്നും ഇടപെടല്‍ വേണമെന്നും യുഎന്നിനോട് പാകിസ്ഥാൻ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അംഗീകരിക്കാമെന്നും പാകിസ്ഥാൻ അറിയിച്ചു. ഇന്ത്യ ഉടൻ ആക്രമിക്കുമെന്ന് വിവരം കിട്ടിയതായി ഇൻഫർമേഷൻ മന്ത്രി അത്തതുള്ള തരാറും പറഞ്ഞു.
അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷമുള്ള സാഹചര്യം ചർച്ച ചെയ്യാൻ രാഷ്ട്രീയകാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി യോഗം ഇന്ന് ചേരും. സഖ്യകക്ഷി നേതാക്കള്‍ കൂടിയുള്ള രാഷ്ട്രീയകാര്യ സമിതിയില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കും. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയും ഇന്ന് യോഗം ചേർന്നേക്കും. തിരിച്ചടി എങ്ങനെ എന്ന് സേനകള്‍ക്ക് തീരുമാനിക്കാമെന്ന് ഇന്നലെ പ്രധാനമന്ത്രി സേനാ മേധാവിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
അന്തരീക്ഷം തണുപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറല്‍ അൻറോണിയോ ഗുട്ടെറസ് ഇന്ത്യയോടും പാകിസ്ഥാനോടും ആവശ്യപ്പെട്ടു. ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഉൻമൂലനം ചെയ്യുമെന്ന് എസ് ജയശങ്കർ ഗുട്ടെറസിനോട് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും സാഹചര്യം കൂടുതല്‍ വഷളാക്കരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായി ഉടന്‍ നേരിട്ട് സംസാരിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് ടാമ്മി ബ്രൂസ് പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഉടൻ ശക്തമായ തിരിച്ചടി നല്‍കുമെന്ന സൂചനകള്‍ക്കിടെ ജമ്മു കാശ്മീരില്‍ കനത്ത ജാഗ്രത തുടരുന്നു. പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചു. ശ്രീനഗർ, ഗന്ദര്‍ബാല്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ ജാഗ്രത. ഭീകരരെ നാട്ടുകാർ കണ്ടെന്ന് പറയുന്ന അനന്ത് നാഗ് ജില്ലയില്‍ ഉള്‍പ്പെടെ തെരച്ചില്‍ തുടരുകയാണ്. 47 വിനോദ സഞ്ചാര കേന്ദ്രങ്ങങ്ങള്‍ ഇന്നും അടച്ചിടും.



0 Comments