പെരിന്തല്‍മണ്ണ: ഉപജീവനത്തിനായി പെരിന്തല്‍മണ്ണയില്‍ ചായ വിറ്റിരുന്ന അസം സ്വദേശിയായ ഏഴാം ക്ലാസുകാരനെ ഏറ്റെടുത്ത് നജീബ് കാന്തപുരം എംഎല്‍എ.പെരിന്തല്‍മണ്ണ ബോയ്സ് സ്കൂള്‍ വിദ്യാർത്ഥി ഉസൈനെയാണ് എംഎല്‍എ നേരിട്ടെത്തി കണ്ട് സഹായം വാഗ്ദാനം ചെയ്തത്. മൂന്ന് വർഷത്തോളമായി ഉസൈനും കുടുംബവും കേരളത്തിലെത്തിയിട്ട്. കഴിഞ്ഞ നോമ്ബുകാലത്ത് ഉപ്പ അപകടത്തില്‍ മരിച്ചു. അസുഖ ബാധിതയായ ഉമ്മയുടെ ചികിത്സയ്ക്കായാണ് താൻ ചായ വില്‍ക്കാനിറങ്ങുന്നതെന്ന് ഉസൈൻ പറയുന്നു.
പെരിന്തല്‍മണ്ണ ടൗണിലൂടെ രാത്രി വൈകിയും ചായ വിറ്റു നടക്കുന്ന ഏഴാം ക്ലാസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെയാണ് എംഎല്‍എ നേരിട്ടെത്തി ഉസൈനെ കണ്ടത്. ചെറിയ സമയം കൊണ്ട് മലയാളം പഠിച്ചെടുത്ത അസമുകാരന് തിരിച്ചിനി നാട്ടിലേക്ക് പോകാൻ താല്‍പര്യമില്ലെന്നും എംഎല്‍എയോട് പറഞ്ഞു. എട്ട് മാസം മുമ്ബ് സുഹൃത്തിന്റെ കുട്ടിക്ക് സുഖമില്ലാത്തതിനാല്‍ സഹായിക്കാനായി പോയപ്പോഴാണ് ഉസെെന്‍റെ കൂലിപ്പണിക്കാരനായ ഉപ്പ അപകടത്തില്‍ മരിച്ചത്. പിന്നീട് കുടുംബത്തിന്‍റെ ചുമതല ഉസൈൻ ഏറ്റെടുക്കുകയായിരുന്നു. സ്കൂളില്‍ നിന്ന് വന്ന ഉടനെ ചായയുമായി പെരിന്തല്‍മണ്ണ ബൈപ്പാസില്‍ ഇറങ്ങും.
രാത്രി വൈകിയും കച്ചവടം ചെയ്യും. ചിലപ്പോള്‍ മുഴുവൻ ചായയും തീർന്നെന്നുവരില്ല. കിട്ടുന്ന പണം കൊണ്ടുവേണം വീട്ടുചെലവും ഉമ്മയുടെ ചികിത്സാ ചെലവും നോക്കാൻ. കുട്ടിയുടെ പഠനച്ചെലവ് പൂർണമായും ഏറ്റെടുക്കുമെന്ന് എംഎല്‍എ ഉറപ്പു നല്‍കി. പഠിച്ചാലെ കാര്യമുള്ളൂവെന്നാണ് ഉസൈൻ പറയുന്നത്. പഠിച്ചിട്ടേ കാര്യമുള്ളൂ എന്നുപറയാനുള്ള ഒരു കുട്ടിയുണ്ടായെന്ന് ഉസൈനെ ചേർത്തുനിർത്തി എംഎല്‍എ പറഞ്ഞു. വീടുമാറണമെന്നും മദ്രസയില്‍ പഠിക്കണമെന്നുമുള്ള ആഗ്രഹവും സഫലമാക്കാമെന്ന ഉറപ്പ് നജീബ് കാന്തപുരം എംഎല്‍എ ഉസൈന് നല്‍കി.


0 Comments