News

6/recent/ticker-posts

Header Ads Widget


മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂ‌ട്ടത്തില്‍ അഴിക്കുള്ളില്‍ തന്നെ, ജാമ്യാപേക്ഷ തള്ളി തിരുവല്ല മജിസ്ട്രേറ്റ് കോടതി


പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി. ബലാത്സംഗ കേസില്‍ രാഹുലിന് ജാമ്യമില്ല.രാഹുല്‍ ജയിലില്‍ തുടരും. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന് രാഹുല്‍ അറിയിച്ചു. തിങ്കളാഴ്ച ഹർജി നല്‍കും. കഴിഞ്ഞ ഞായറാഴ്ചയാണ് രാഹുലിനെ പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്ന് അന്വേഷണ സംഘം അതീവ രഹസ്യമായ നീക്കത്തിലൂടെ കസ്റ്റഡിയിലെടുക്കുന്നത്.

രണ്ടു മണിക്കൂർ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ നടത്തിയത്. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം കോടതിയില്‍ സമര്‍പ്പിച്ചാണ് പ്രതിഭാഗം വാദിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ബന്ധം ഉഭയസമ്മതപ്രകാരമാണ് എന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്‍റെ ശ്രമം. എന്നാല്‍ പ്രോസിക്യൂഷന്‍റെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയിരിക്കുന്നത്. രാഹുലിനെതിരെ കൂടുതല്‍ പരാതികള്‍ പുറത്തുവരും എന്നും പ്രോസിക്യൂഷൻ ഇന്നലെ അറിയിച്ചിരുന്നു.

എംഎല്‍എക്കെതിരെ നിരന്തരം പരാതികള്‍ ആണെന്നും ജാമ്യം നല്‍കരുതെന്നും ആയിരുന്നു എസ്‌ഐടിയുടെ വാദം. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്ന വാദിച്ച പ്രതിഭാഗം, ചട്ടവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

Post a Comment

0 Comments