കാസർകോട്: നാമനിർദ്ദേശപത്രികയില്‍ തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തൃക്കരിപ്പൂർ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ പത്രിക നല്‍കിയത് അവസാനനിമിഷത്തില്‍.മൂന്ന് മണിക്ക് നാമനിർദേശ പത്രിക സമർപ്പണം അവസാനിക്കുമെന്നിരിക്കെ 2 .50-ാടെയാണ് സന്ദീപ് വാര്യർ പുതുക്കിയ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. കോണ്‍ഗ്രസ് നേതാവ് അഡ്വ ബി എം ജമാലാണ് സന്ദീപ് വാര്യർക്കൊപ്പം ഉണ്ടായിരുന്നത്. വലിയ സമ്മർദ്ദമാണ് ഇരുവരും അനുഭവിച്ചത്.
രാവിലെ 11.20-ാടെയാണ് സന്ദീപ് വാര്യർ ഹൊസ്ദുർഗ് തഹസില്‍ദാർ പി കെ പ്രേമാനന്ദ് മുൻപാകെ പത്രിക സമർപ്പിക്കാനെത്തിയത്. കൂടെ രാജ്‌മോഹൻ ഉണ്ണിത്താനും ഡിസിസി പ്രസിഡന്റ് പി കെ ഫൈസലും ഉണ്ടായിരുന്നു. എന്നാല്‍ പത്രിക കയ്യില്‍ ലഭിച്ച തഹസില്‍ദാർ മുദ്രപത്രത്തിന്റെ വില കുറഞ്ഞത് ശ്രദ്ധയില്‍പ്പെടുത്തി. 200 രൂപയുടെ മുദ്രപത്രത്തിന് പകരം 100 രൂപയുടേതാണ് ഉണ്ടായിരുന്നത്.ഉടൻതന്നെ രാജ്‌മോഹൻ ഉണ്ണിത്താൻ ബി എം ജമാലിനെ വിളിച്ചുവരുത്തി 200 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങ്മൂലം തയാറാക്കിച്ചു. നോട്ടറി അഭിഭാഷകൻ എം ടി പി കരീം താലൂക് ഓഫീസില്‍വെച്ച് തന്നെ സീല്‍പതിപ്പ് ഒപ്പുവെച്ചു. എന്നാല്‍ അപ്പോഴാണ് മറ്റ് പല തെറ്റുകള്‍ പത്രികയില്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. ഉടൻതന്നെ പുതിയ പത്രിക തയാറാക്കി. സമയം ഏറെ വൈകിയതിനാല്‍ നിരവധി യുഡിഎഫ് കണ്‍വെൻഷൻ പരിപാടികള്‍ സന്ദീപിന് ഒഴിവാക്കേണ്ടിവന്നു.


0 Comments