കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. ഡി കെ ശിവകുമാറാകും പുതിയ മുഖ്യമന്ത്രി. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ലോക് ഭവനില്‍ എത്തി ഗവർണറുടെ ഓഫീസില്‍ രാജിക്കത്ത് നല്‍കി.ഇന്ന് രാത്രി ബെംഗളൂരുവിലെത്തുന്ന ഗവർണർ താവർചന്ദ് ഗഹ്ലോത് രാജിക്കത്ത് സ്വീകരിക്കും.രാജ്യസഭയിലേക്ക് ഇല്ലെന്നും എംഎല്‍എ ആയി തുടരുമെന്നും സിദ്ധരാമയ്യ പറഞ്ഞു. നേതൃത്വത്തിന്റെ വാഗ്ദാനം സ്നേഹത്തോടെ നിരസിക്കുന്നെന്നും സിദ്ധരാമയ്യ.
കഴിഞ്ഞദിവസം ഇരു നേതാക്കളെയും ഡല്‍ഹിയില്‍ വിളിച്ച ചർച്ചയിലാണ് അന്തിമതീരുമാനം ഉണ്ടായത്. എന്നാല്‍ രാജ്യസഭാ സീറ്റ് ഏറ്റെടുക്കണമെന്ന ഹൈക്കമാൻഡിന്റെ നിർദേശം തള്ളിയ സിദ്ധരാമയ്യ സംസ്ഥാനത്ത് തുടരണമെന്നും വ്യക്തമാക്കി.അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ഹൈക്കമാന്റും പാർലമെന്ററി പാർട്ടി യോഗവും തീരുമാനിക്കുന്ന ആളാകും മുഖ്യമന്ത്രി എന്നായിരുന്നു സിദ്ധരാമയയുടെ മറുപടി.
തന്നെ രണ്ടുതവണ മുഖ്യമന്ത്രിയാക്കി, പ്രതിപക്ഷ നേതാവാക്കി ഇതിനെല്ലാം ഹൈക്കമാന്റിനോട് നന്ദിയുണ്ട്. 2006 മുതലാണ് താൻ കോണ്‍ഗ്രസില്‍ ചേർന്നത്. അന്നുമുതല്‍ എല്ലാ പിന്തുണയും നല്‍കി ചേർത്ത് പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


0 Comments