മേപ്പാടി: തമിഴ്നാട് ഗൂഡല്ലൂർ പാക്കണയില്‍ കാട്ടാന ആക്രമണത്തില്‍ 14 വയസുകാരന് ദാരുണാന്ത്യം. ഗൂഡല്ലൂർ പാക്കണയില്‍ താമസിക്കുന്ന മലയാളി വിദ്യാർഥി പറക്കുന്നൻ ഹൗസില്‍ ഷാജഹാന്റെ മകൻ മിസ്ഹബാണ് മരിച്ചത്.ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ടൗണില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.
പുത്തുമല കശ്മീരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരുന്നു. കശ്മീർ സ്വദേശി ജെസി ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ജെസിയും ഭർത്താവ് ഷാജിയും രാവിലെ ജോലിക്ക് പോകുന്നതിനിടെ ആയിരുന്നു ആക്രമണം. പ്രധാന റോഡിനോട് ചേർന്നുള്ള ഭാഗത്തുവെച്ചാണ് ആക്രമണമുണ്ടായത്. ജെസിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ഷാജിക്ക് ആക്രമണത്തില്‍ പരിക്കേറ്റു. നിരന്തരം വന്യജീവികള്‍ ഇറങ്ങുന്ന പ്രദേശമാണ് പുത്തുമല ഉള്‍പ്പെടെയുള്ള ഭാഗം. വന്യജീവിന് ആക്രമണത്തെ തുടർന്ന് നേരത്തെ പ്രദേശവാസികള്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചിരുന്നു.
കൊല്ലപ്പെട്ട ജെസിയുടെ കുടുംബത്തിന് വനംവകുപ്പ് അടിയന്തര ധനസഹായവും ആശ്വാസ നടപടികളും പ്രഖ്യാപിച്ചു. ജെസിയുടെ കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും ഇതില്‍ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ വിതരണം ചെയ്യുമെന്നും വയനാട് ഡിഎഫ്‌ഒ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പുറമെ ഡിഡിഎംഎ വഴി നാല് ലക്ഷം രൂപയും വേറെ നല്‍കും. കുടുംബത്തില്‍ താല്പര്യമുള്ള ഒരംഗത്തിന് വനംവകുപ്പില്‍ ഉടൻ തന്നെ താല്‍ക്കാലിക ജോലി നല്‍കുമെന്നും കൂടുതല്‍ സഹായങ്ങള്‍ക്കായി സർക്കാരിലേക്ക് ശുപാർശ അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നഷ്ടപരിഹാരം നല്‍കുന്നത് വേഗത്തിലാക്കുമെന്നും വന്യജീവി ആക്രമണം കുറക്കാൻ 100 ദിന പരിപാടി നടത്തുമെന്നും വനംമന്ത്രി ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. വനം വകുപ്പ് ജനങ്ങള്‍ക്കെതിരെയുള്ള വകുപ്പല്ലെന്നും, മലയോര കർഷകരെ വിശ്വാസത്തിലെടുത്ത് മാത്രമായിരിക്കും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നും വനംമന്ത്രി വ്യക്തമാക്കി.


0 Comments