മുക്കം: ഇതാണ് റിയല്‍ കേരള സ്റ്റോറി'.കോരിച്ചൊരിയുന്ന മഴയിൽ സംസ്കാരത്തിന് കുഴിയെടുക്കാൻ ആളുകൾ മടിച്ചു നിന്നപ്പോൾ, സുമതിക്ക് സ്നേഹത്തിന്റെ കുഴിമാടമൊരുക്കി മുക്കം പൂളപ്പൊയിൽ മുസ്‌ലിം യുവാക്കള്‍.കാതിയോട് പാലക്കുന്നുമ്മല്‍ സുമതിയുടെ (ചെറിയമോള്‍ - 64) സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട സംഭവമാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.
രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് സുമതി മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് മൃതദേഹം വീട്ടിലെത്തിച്ചെങ്കിലും, കോരിച്ചൊരിയുന്ന മഴ കാരണം സംസ്കാര ചടങ്ങുകള്‍ക്കായി മണ്ണൊരുക്കാൻ ആളെ ലഭിക്കാതെ ബന്ധുക്കളും നാട്ടുകാരും ഏറെ പ്രയാസപ്പെട്ടു. ഈ പ്രതിസന്ധിഘട്ടത്തിലാണ് മാതൃകാപരമായ ഇടപെടലുമായി മുസ്‍ലിം സഹോദരങ്ങള്‍ മുന്നിട്ടിറങ്ങിയത്.
വിവരമറിഞ്ഞയുടൻ പ്രദേശത്തെ സേവനരംഗത്ത് സജീവമായ പൂളപ്പൊയില്‍ ഖബർസ്ഥാനില്‍ സൗജന്യമായി ഖബറൊരുക്കുന്ന ഉസൈൻ പൂലേരി, ആഷിക് തഹാനി, എ.എം. യൂസഫ്, ഹാഷിർ എന്നിവരും അയല്‍വാസികളായ പി.കെ. ശംസു, മൻസൂർ എന്നിവരും സ്ഥലത്തെത്തുകയായിരുന്നു.തുടർന്ന് കനത്ത മഴയും ചളിയും അവഗണിച്ച് രാത്രി 7.30ഓടെ ആരംഭിച്ച പണി രാത്രി 11.30വരെ നീണ്ടു. പൂർണമായും ഹിന്ദു ആചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകള്‍ക്ക് ആവശ്യമായ കുഴിമാടം ഒരുക്കിനല്‍കിയാണ് ഈ യുവാക്കള്‍ മാതൃകയായത്.


0 Comments